وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّۢ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّۢ مِّن سَبِيلٍۢ﴿٤٤﴾وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّۢ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَٰمَةِ ۗ أَلَآ إِنَّ ٱلظَّٰلِمِينَ فِى عَذَابٍۢ مُّقِيمٍۢ﴿٤٥﴾ وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ﴿٤٦﴾ ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍۢ يَوْمَئِذٍۢ وَمَا لَكُم مِّن نَّكِيرٍۢ﴿٤٧﴾ فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَٰنَ مِنَّا رَحْمَةًۭ فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَٰنَ كَفُورٌۭ﴿٤٨﴾ لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًۭا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ﴿٤٩﴾ أَوْ يُزَوِّجُهُمْ ذُكْرَانًۭا وَإِنَٰثًۭا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌۭ قَدِيرٌۭ﴿٥٠﴾ ۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًۭا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌۭ﴿٥١﴾وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًۭا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًۭا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٥٢﴾ صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ﴿٥٣﴾
(44-46) ഒരുവനെ അല്ലാഹു ദുര്മാര്ഗത്തിലെറിയുന്നുവെങ്കില് അല്ലാഹുവിനുശേഷം അവനെ രക്ഷിക്കുന്നവരാരുമില്ല.69 ഈ ധിക്കാരികള്‍ ശിക്ഷയെ കാണുംനേരം, ഇനി തിരിച്ചുപോകാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നു ചോദിക്കുന്നതായി നിനക്കു കാണാം.70 നരകത്തിനു മുന്നില്‍ ഹാജരാക്കപ്പെടുമ്പോള്‍ അവര്‍ അപമാനഭാരത്താല്‍ കുനിഞ്ഞുപോകുന്നതും നരകത്തെ ഒളികണ്ണിട്ടുനോക്കുന്നതും നിനക്കു കാണാം.71സത്യവിശ്വാസികളായിരുന്നവര് അന്നേരം പറയും: ഈ പുനരുത്ഥാന നാളില്‍ തങ്ങളെയും തങ്ങളുടെ ബന്ധപ്പെട്ടവരെയും നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു യഥാര്‍ഥത്തില്‍ തികഞ്ഞ നഷ്ടം ഭവിച്ചവര്‍. അറിഞ്ഞിരിക്കുവിന്‍, ധിക്കാരികളായ ജനം സ്ഥിരമായ ശിക്ഷയില്‍ പതിക്കുന്നതാകുന്നു. അല്ലാഹുവില്‍നിന്ന് അവരെ മോചിപ്പിക്കുന്ന ഒരു രക്ഷാധികാരിയും ഇവര്‍ക്കുണ്ടായിരിക്കുകയില്ല. അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കിയാല്‍, അവന്ന് പിന്നെ മോചനമാര്ഗമൊന്നുമില്ലതന്നെ.
(47-48) ഒരു ശക്തിക്കും അല്ലാഹുവിങ്കല്‍നിന്നു തട്ടിമാറ്റാനാവാത്ത72 ആ ദിനം വന്നണയും മുമ്പ് നിങ്ങളുടെ നാഥന്റെ സന്ദേശം കൈക്കൊള്ളുവിന്‍. അന്നാളില്‍ നിങ്ങള്‍ക്ക് ഒരഭയസ്ഥാനവുമുണ്ടായിരിക്കുകയില്ല. നിങ്ങളുടെ സ്ഥിതി മാറ്റാന്‍ ശ്രമിക്കുന്നവരായി ആരുമുണ്ടായിരിക്കുകയില്ല.73 ഇനിയും ജനം പുറംതിരിഞ്ഞുപോവുകയാണെങ്കില്‍, പ്രവാചകാ, നാം നിന്നെ അവരുടെ മേല്നോട്ടക്കാരനായി നിയോഗിച്ചിട്ടില്ല.74 സന്ദേശമെത്തിച്ചുകൊടുക്കുക മാത്രമാകുന്നു നിന്റെ ബാധ്യത. മനുഷ്യന്റെ സ്ഥിതിയെന്തെന്നാല്‍, നമ്മുടെ അനുഗ്രഹമാസ്വദിപ്പിച്ചാല് അതിലവന് നിഗളിക്കുകയായി. സ്വകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ല ദോഷവും ബാധിച്ചാലോ, അപ്പോഴവനതാ കടുത്ത കൃതഘ്നനായിത്തീരുന്നു75 .
(49-50) അല്ലാഹു ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു.76 അവനിച്ഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് പെണ്മക്കളെ സമ്മാനിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് ആണ്മക്കളെ സമ്മാനിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു കൊടുക്കുന്നു. ഇച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവന് ഒക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ77 .
(51-53) 78 ഒരു മനുഷ്യന്നും, അല്ലാഹു അയാളോട് മുഖാമുഖം സംസാരിക്കുകയെന്ന അവസ്ഥയില്ല. അവന്റെ ഭാഷണമോ, വഹ്യ് (സൂചന)രൂപത്തിലാകുന്നു.79 അല്ലെങ്കില്‍ മറയ്ക്കു പിന്നില്‍നിന്ന്;80 അതുമല്ലെങ്കില്‍ അവനൊരു സന്ദേശവാഹകനെ (മലക്കിനെ) നിയോഗിക്കുന്നു. അത് അവന്റെ ആജ്ഞാനുസാരം അവനിച്ഛിക്കുന്നത് ബോധനം ചെയ്യുന്നു.81 അവന് അത്യുന്നതനും അഭിജ്ഞനുമല്ലോ.82ഇപ്രകാരം പ്രവാചകാ, നമ്മുടെ ശാസനയാല് ഒരു ചൈതന്യം നാം നിന്നിലേക്കു ബോധനം ചെയ്തിരിക്കുകയാകുന്നു.83 വേദമെന്താണ്, സത്യവിശ്വാസമെന്താണ് എന്നൊന്നും നിനക്ക് ഒരു പിടിപാടുമുണ്ടായിരുന്നില്ല.84 എന്നാല്‍, ആ ചൈതന്യത്തെ നാം ഒരു വെളിച്ചമാക്കിത്തന്നു. നമ്മുടെ ദാസന്മാരില് നാമുദ്ദേശിക്കുന്നവര്‍ക്ക് അതുവഴി സന്മാര്ഗദര്ശനം നല്കുന്നു. നിശ്ചയം, നീ നയിച്ചുകൊണ്ടിരിക്കുന്നത് സന്മാര്ഗത്തിലേക്കുതന്നെയാകുന്നു; ആകാശ-ഭൂമികളിലുള്ള സകലതിനും ഉടയവനായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിഞ്ഞിരിക്കുവിന്‍, സകല സംഗതികളും അല്ലാഹുവിലേക്ക് മടങ്ങുന്നതാകുന്നു85 .
69. ആശയമിതാണ്: അല്ലാഹു അവര്‍ക്ക് ഖുര്‍ആനാകുന്ന അതിവിശിഷ്ട വേദമവതരിപ്പിച്ചുകൊടുത്തിരിക്കുന്നു. അത് വളരെ ബുദ്ധിപരവും ഹൃദയാവര്‍ജകവുമായ രീതിയില്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ജ്ഞാനം നല്കിക്കൊണ്ടിരിക്കുകയും ശരിയായ ജീവിതസരണി വിശദീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് മാര്‍ഗദര്‍ശകനായി അയച്ചുകൊടുത്തിട്ടുള്ള മുഹമ്മദ് നബി(സ)യെപ്പോലെ വിശിഷ്ട ചര്യയും സ്വഭാവവുമുള്ള ഒരാളെ ഒരിക്കലും അവരുടെ കണ്ണുകള്‍ കണ്ടിട്ടില്ല. ഈ വേദാന്തത്തിന്റെയും പ്രവാചകന്റെയും ശിക്ഷണ ശീലനങ്ങളുടെ ഫലം, വിശ്വാസം കൈക്കൊണ്ടവരുടെ ജീവിതത്തിലൂടെ അല്ലാഹു ഇവരെ കാണിച്ചിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടും ഒരുവന് ഈ മാര്‍ഗദര്‍ശനത്തിനു പുറംതിരിയുകയാണെങ്കില്‍ അല്ലാഹു അവനെ അവന്ന് മുക്തനാവാനിഷ്ടമില്ലാത്ത ദുര്മാര്ഗത്തിലേക്കുതന്നെ തള്ളിവിടുന്നു. അല്ലാഹുതന്നെ തന്റെ സന്മാര്ഗത്തില്നിന്ന് അകറ്റിയവനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ആര്‍ക്കു കഴിയും?
70. അതായത്, ഇന്ന് തിരിച്ചുവരാനുള്ള അവസരമാണ്. ഇവര്‍ തിരിച്ചുവരാന്‍ വിസമ്മതിക്കുന്നു. നാളെ തീര്പ്പുകല്പിക്കുകയും ശിക്ഷ നടപ്പാക്കപ്പെടുകയും ചെയ്തിരിക്കും. അപ്പോള്‍ സ്വന്തം ദൗര്‍ഭാഗ്യം കണ്ട് ഇക്കൂട്ടര്‍ ആശിച്ചുപോകും, ഇനി തിരിച്ചുവരാന്‍ അവസരം കിട്ടിയെങ്കില്‍ എന്ന്.
71. ഒരു ഭയങ്കര ദൃശ്യം മുമ്പില്‍ കാണുകയും താനുടനെ ആ വിപത്തിന്റെ പിടിയിലകപ്പെടുമെന്നു തോന്നുകയും ചെയ്താല്‍, ആദ്യം ഭയംകൊണ്ട് കണ്ണ് രണ്ടും ഇറുകെ ചിമ്മുകയാണ് മനുഷ്യന്റെ സ്വഭാവം. പിന്നെ അത് എന്തുതരം വിപത്താണെന്നും താനതില്‍നിന്ന് എത്രത്തോളം അകലെയാണെന്നും നോക്കാന്‍ ശ്രമിക്കുന്നു. എങ്കിലും തലയുയര്‍ത്തി നല്ലവണ്ണം നോക്കാനുള്ള ധൈര്യം അവന്നുണ്ടാവില്ല. അതുകൊണ്ട് ഇടക്കിടെ അല്പം കണ്ണുതുറന്ന് ഇടങ്കണ്ണിട്ടു നോക്കുകയും ഉടനെ ഭയാധിക്യത്താല്‍ കണ്ണടച്ചുപിടിക്കുകയും ചെയ്യുന്നു. നരകത്തിലേക്ക് പോകുന്നവരുടെ ഈ അവസ്ഥയാണ് പ്രകൃത സൂക്തം ചിത്രീകരിക്കുന്നത്.
72. അതായത്, അല്ലാഹു അത് തട്ടിമാറ്റുകയില്ല. അത് തട്ടിമാറ്റാന്‍ കഴിവുള്ള മറ്റൊരാളൊട്ടില്ലതാനും.
73. مَا لَكُمْ مِّن نَّكِيرٍ എന്നാണ് സൂക്തത്തിലുള്ളത്. ഈ വാക്യത്തിന് പല ആശയങ്ങളുണ്ട്: ഒന്ന്, നിങ്ങള്‍ക്ക് സ്വന്തം ചെയ്തികളില്‍ ഒന്നിനെയും നിഷേധിക്കാനാവില്ല. രണ്ട്, നിങ്ങള്‍ക്ക് വേഷംമാറി ഒളിവില്‍ പോകാനൊന്നും കഴിയില്ല. മൂന്ന്, നിങ്ങളെ എന്തുതന്നെ ചെയ്താലും അതില്‍ പ്രതിഷേധിക്കാനോ അതൃപ്തി പ്രകടിപ്പിക്കാനോ സാധിക്കുകയില്ല. നാല്, നിങ്ങളകപ്പെടുത്തപ്പെടുന്ന അവസ്ഥയെ മാറ്റുക നിങ്ങളുടെ കഴിവില്‍ പെട്ടതായിരിക്കുകയില്ല.
74. എങ്ങനെയെങ്കിലും ഇവരെ നേര്വഴിക്കുതന്നെ കൊണ്ടുവന്നേ തീരൂ എന്നൊന്നും താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല എന്നര്‍ഥം. ഇക്കൂട്ടര്‍ എന്തുകൊണ്ട് നേര്‍വഴിക്കു വന്നില്ല എന്ന് താങ്കളോട് ചോദിക്കുകയുമില്ല.
75. മനുഷ്യന് എന്നതുകൊണ്ടുദ്ദേശിച്ചത്, മുകളില്‍ പരാമര്‍ശിക്കപ്പെട്ട അല്പരും അധമരുമായ ആളുകളെയാണ്. അല്പം ഭൗതിക വിഭവങ്ങള്‍ ലഭിക്കുമ്പോഴേക്കും അവര്‍ മതിമറക്കുന്നു. കാര്യം മനസ്സിലാക്കിക്കൊടുത്ത് സന്മാര്ഗത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കൊന്നും പിന്നെ വഴങ്ങുകയില്ല. പക്ഷേ, സ്വന്തം ചെയ്തികളുടെ ഫലമായി വല്ലപ്പോഴും ആപത്തുകള്‍ വന്നുഭവിച്ചാലോ, അവന് തന്റെ ഭാഗ്യദോഷത്തെച്ചൊല്ലി വിലപിക്കുകയായി. അല്ലാഹു നല്കിയ അനുഗ്രഹങ്ങളെല്ലാം അപ്പോഴവന് മറന്നുപോകുന്നു. തനിക്കുവന്ന വിപത്തുകള്‍ താന്‍ ചെയ്ത തെറ്റുകളുടെ ഫലമാണെന്ന് മനസ്സിലാക്കാന്‍ ഒരിക്കലുമവന് ശ്രമിക്കുകയില്ല. ഈ വിധത്തില്‍ സൗഭാഗ്യാവസ്ഥ അവന്റെ സംസ്കരണത്തിന് സഹായകമാകുന്നില്ല. അവനെ പാഠം പഠിപ്പിച്ച് നേര്‍വഴിക്കു നയിക്കാന്‍ ദൗര്ഭാഗ്യാവസ്ഥക്കും കഴിയുന്നില്ല. പ്രഭാഷണ പശ്ചാത്തലം വീക്ഷിച്ചാല്‍ ഇത് അഭിസംബോധിതരുടെ നിലപാടിനോടുള്ള പരിഹാസമാണെന്ന് മനസ്സിലാകും. പക്ഷേ, അവരെ അഭിമുഖീകരിച്ചുകൊണ്ട് നിങ്ങളുടെ അവസ്ഥ ഇതാണെന്നു പറഞ്ഞിട്ടില്ല. മനുഷ്യരില്‍ പൊതുവെ ഇങ്ങനെയൊരു ദൗര്‍ബല്യം കാണപ്പെടുന്നുവെന്നും അതാണ് അവരുടെ വൈകല്യത്തിന്റെ അടിസ്ഥാന കാരണമെന്നുമാണ് പറഞ്ഞത്. ഇതുവഴി യുക്തിപൂര്‍ണമായ പ്രബോധനത്തിന്റെ ഒരു ബിന്ദു കൈവരുന്നു. പ്രബോധന വേളയില്‍ സംബോധിതരുടെ ദൗര്‍ബല്യത്തെ നേര്‍ക്കുനേരെ വ്രണപ്പെടുത്തിക്കൂടാ എന്നാണത്. അതുവഴി അവര്‍ പ്രകോപിതരാവാനിടയാകരുത്. എന്നാല്‍, മനസ്സാക്ഷി പൂര്‍ണമായും മരിച്ചിട്ടില്ലാത്തവര്‍ തങ്ങളുടെ ന്യൂനതകള്‍ സാവകാശം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതിന് അതിനെ സാമാന്യമായി പരാമര്‍ശിക്കുകയും വേണം.
76. അതായത്, സത്യനിഷേധത്തിന്റെയും ബഹുദൈവത്വത്തിന്റെയും മൂഢതയിലകപ്പെട്ടവര് ഗ്രഹിക്കാനൊരുക്കമില്ലെങ്കില് വേണ്ട, യാഥാര്‍ഥ്യം സ്വന്തം നിലയില്‍ യാഥാര്‍ഥ്യംതന്നെയാണ്. ആകാശഭൂമികളുടെ ആധിപത്യം ഈ ലോകത്തെ നാമമാത്ര രാജാക്കന്മാരിലും സര്വാധിപതികളിലും നേതാക്കളിലുമൊന്നും ഏല്പിക്കപ്പെട്ടിട്ടില്ല. ഏതെങ്കിലും പ്രവാചകന്മാര്ക്കോ പുണ്യവാളന്മാര്ക്കോ ദേവീദേവന്മാര്ക്കോ ഒന്നുമില്ല, അതില്‍ യാതൊരു പങ്കും. അതിന്റെ ഉടമസ്ഥന് അല്ലാഹു മാത്രമാകുന്നു. അവനെ എതിര്‍ക്കാന്‍ പുറപ്പെടുന്നവന് തന്റെ ശക്തികൊണ്ട് വിജയിക്കാന്‍ പോകുന്നില്ല. ജനം തങ്ങളുടെ മൗഢ്യംകൊണ്ട്, ദൈവികാധികാരങ്ങള്ക്കുടയവരായി കരുതുന്ന ശക്തികളിലാര്ക്കും അവനെ രക്ഷിക്കാനാവുകയുമില്ല.
77. അല്ലാഹുവിന്റെ ആധിപത്യം കേവലം (Absolute) ആണെന്നതിനുള്ള തെളിഞ്ഞ സ്ഥിരീകരണമാണിത്. ഒരു മനുഷ്യന്, അയാള്‍ ഐഹികമായ അധികാരശക്തികളാല്‍ വലിയവനില്‍ വലിയവനായി വിഹരിക്കുന്നവനാകട്ടെ, ആത്മീയശക്തികള്ക്കുടയവനായി അംഗീകരിക്കപ്പെടുന്നവനാകട്ടെ, മറ്റുള്ളവര്‍ മോഹിക്കുന്നതു പ്രകാരം പോയിട്ട്, തനിക്കുതന്നെ താന്‍ മോഹിക്കുന്നതനുസരിച്ചുള്ള സന്താനങ്ങളെ ജനിപ്പിക്കാന്‍ പോലും കഴിവുള്ളവനല്ല. ദൈവം വന്ധ്യനാക്കിയ ഒരുവനെ ഒരു ചികില്‍സക്കും ഔഷധത്തിനും മന്ത്രവാദത്തിനും പ്രജനനശേഷിയുള്ളവനാക്കാന് കഴിയില്ല. ദൈവം പെണ്മക്കളെ മാത്രം നല്കിയ ഒരാള്‍ക്ക് ഒരാണ്കുട്ടിയെയെങ്കിലും നേടാന്‍ ഒരുപായവുമില്ല. ദൈവം ആണ്‍കുട്ടികളെ മാത്രം വിധിച്ചവന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടാനുമില്ല, ഒരു വഴിയും. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും തികച്ചും നിസ്സഹായരാകുന്നു. ഇതെല്ലാം കണ്ടിട്ടും വല്ലവന്നും ദൈവത്തിന്റെ ദിവ്യത്വത്തില്‍ അധികാരമുണ്ടെന്ന് വാദിക്കുകയോ വല്ല അസ്തിത്വങ്ങള്‍ക്കും ദൈവികാധികാരങ്ങളില്‍ സ്വാധീനമുണ്ടെന്ന് കരുതുകയോ ആണെങ്കില്‍ അവന്റെ ഉള്‍ക്കാഴ്ചയില്ലായ്മ മാത്രമാണത് വിളിച്ചോതുന്നത്. ആ മൂഢതയുടെ ദുഷ്ഫലം അവന് അനുഭവിക്കേണ്ടതായിത്തന്നെ വരും. ഒരാള്‍ സ്വന്തം നിലയില്‍ വല്ലതിനെയും വല്ലതുമായി ധരിച്ചുവെച്ചതുകൊണ്ട്, യാഥാര്‍ഥ്യം അണു അളവ് മാറാന്‍ പോകുന്നില്ല.
78. പ്രഭാഷണം സമാപിപ്പിച്ചുകൊണ്ട്, ആരംഭത്തില്‍ അരുളിയ വിഷയത്തിലേക്കുതന്നെ തിരിയുകയാണ്. ആശയം നന്നായി ഗ്രഹിക്കുന്നതിന് സൂറയുടെ തുടക്കത്തിലെ സൂക്തങ്ങളും അവയുടെ വ്യാഖ്യാനക്കുറിപ്പുകളും ഒരിക്കല്‍കൂടി വായിച്ചുനോക്കുന്നത് നന്നായിരിക്കും 42:1 .
79. ഇവിടെ വഹ്യ് കൊണ്ടുദ്ദേശിച്ചത് ജ്ഞാനോദയം, ബോധോദയം, മനസ്സില്‍ ഒരാശയം നിക്ഷേപിക്കുക എന്നിവയോ, ഇബ്റാഹീമിനും യൂസുഫിനും (അ) അനുഭവപ്പെട്ടതുപോലെ (യൂസുഫ്: 4 , 100 ; അസ്സ്വാഫ്ഫാത്ത്: 102 ) സ്വപ്നത്തില്‍ വല്ലതും കാണിക്കുകയോ ആകുന്നു.
80. വാക്ക് കേള്‍ക്കുകയും വക്താവിനെ കാണാതായിരിക്കുകയും ചെയ്യുന്ന അശരീരിയാണ് ഉദ്ദേശ്യം. ത്വൂര് പര്വതച്ചെരുവില്വെച്ച് മൂസാ നബി(അ)ക്ക് അനുഭവപ്പെട്ടതിതാണ്. ഒരു വൃക്ഷത്തില്‍നിന്ന് അദ്ദേഹം ശബ്ദംകേട്ടു. പക്ഷേ, വക്താവ് അദൃശ്യനായിരുന്നു. (ത്വാഹാ: 11-48 ; അന്നംല്: 8-12 ; അല്‍ഖസ്വസ്വ്: 30-35 )
81. വേദപുസ്തകങ്ങളെല്ലാം പ്രവാചകന്മാരിലേക്കെത്തിയ വെളിപാടിന്റെ രൂപമാണിത്. ചിലയാളുകള്‍ ഈ വാക്യത്തെ തെറ്റിദ്ധരിച്ച് ഇങ്ങനെ അര്‍ഥം കൊടുത്തിട്ടുണ്ട്: ‘അല്ലാഹുവിന്റെ സന്ദേശം അവന്റെ ആജ്ഞയാല്‍ ബഹുജനങ്ങള്ക്കെത്തിച്ചുകൊടുക്കുന്ന ഒരു ദൂതനെ അയക്കുന്നു.’ എന്നാല്‍, ഖുര്‍ആനിക വാക്യം فَيُوحِىَ بِإِذْنِهِ مَا يَشَاءُ (അങ്ങനെ ദൂതന് അവന്റെ ആജ്ഞയാല്‍ അവനിച്ഛിക്കുന്നത് ബോധനം ചെയ്യുന്നു) എന്നാണ്. ഈ വാക്യംതന്നെ ആ അര്ഥകല്പന അബദ്ധമാണെന്ന് തികച്ചും വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്മാര് ബഹുജനങ്ങള്‍ക്കിടയില്‍ നടത്തുന്ന പ്രബോധനത്തെ ഖുര്‍ആന്‍ എവിടെയും ‘വഹ്യ്’ എന്നു വ്യവഹരിച്ചിട്ടില്ല. മനുഷ്യന് മനുഷ്യനോട് പരസ്യമായി സംസാരിക്കുന്നതിന് ‘വഹ്യ്’ എന്ന പദം ഉപയോഗിക്കാന്‍ അറബി ഭാഷയിലും ഒരു പഴുതുമില്ല. ‘വഹ്യി’ന്റെ അര്‍ഥംതന്നെ ഗോപ്യവും ദ്രുതവുമായ സൂചനകള്‍ എന്നാണല്ലോ. അറബി ഭാഷയില്‍ ഒരു പിടിപാടുമില്ലാത്തവരേ, പ്രവാചകന്മാരുടെ പ്രബോധനത്തെ കുറിക്കാന്‍ ഈ പദമുപയോഗിക്കൂ.
82. അതായത്, മനുഷ്യനോട് നേരിട്ടു സംസാരിക്കുന്നതില്‍നിന്ന് അതീതനാംവണ്ണം വളരെ ഉന്നതനാണവന്. അവന്റെ അതുല്യമായ യുക്തിജ്ഞാനമാവട്ടെ, തന്റെ ഏതെങ്കിലും ദാസന്ന് മാര്ഗദര്ശനമെത്തിച്ചുകൊടുക്കാന് നേരിട്ടുള്ള സംഭാഷണമല്ലാത്ത ഒരുപാധി ആവിഷ്കരിക്കാന്‍ അശക്തമല്ലതാനും.
83. ‘ഇപ്രകാരം’ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഒടുവില്‍ പറഞ്ഞ രീതിയെ മാത്രമല്ല, മുകളില്‍ പറഞ്ഞ മൂന്നു രീതികളെയുമാകുന്നു. ‘റൂഹ്’ (ചൈതന്യം) എന്നതുകൊണ്ടുദ്ദേശ്യം വെളിപാടോ, വെളിപാടിലൂടെ പ്രവാചകനു നല്കപ്പെട്ട ജ്ഞാനമോ ആകുന്നു. നബി(സ) ഈ മൂന്നു രീതികളിലൂടെയും മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടിരുന്നു എന്ന കാര്യം ഖുര്‍ആനിലൂടെയും ഹദീസുകളിലൂടെയും സ്ഥിരപ്പെട്ടിട്ടുണ്ട്. i) ഹ. ആഇശ(റ) നിവേദനം ചെയ്യുന്നു:നബി(സ)ക്ക് വഹ്യ് വരാന്‍ തുടങ്ങിയതുതന്നെ സത്യസ്വപ്നങ്ങളിലൂടെയായിരുന്നു (ബുഖാരി, മുസ്ലിം). ഇത് പില്ക്കാലത്തും തുടര്‍ന്നുവന്നു. തിരുമേനിക്ക് ഏതെങ്കിലും ജ്ഞാനം നല്‍കുകയോ വല്ല കാര്യങ്ങളും വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്ത നിരവധി സ്വപ്നങ്ങളെക്കുറിച്ച് ഹദീസുകളില്‍ പരാമര്‍ശിച്ചതായി കാണാം. തിരുമേനിയുടെ ഒരു സ്വപ്നദര്ശനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനും വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു (അല്‍ഫത്ഹ്: 27 ). കൂടാതെ, ഇന്ന കാര്യം എന്റെ മനസ്സില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു, എനിക്ക് വ്യക്തമാക്കപ്പെട്ടിരിക്കുന്നു, എനിക്ക് ഇന്ന വിധി ലഭിച്ചിരിക്കുന്നു, ഇന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു എന്നൊക്കെ അനേകം ഹദീസുകളില്‍ പ്രസ്താവിച്ചുകാണാം. ഇത്തരം കാര്യങ്ങളെല്ലാം വഹ്യിന്റെ പ്രഥമ വിഭാഗവുമായി ബന്ധപ്പെട്ടതാകുന്നു. ഖുദ്സിയായ ഹദീസുകളിലധികവും ഈ ഇനത്തില്‍പെടുന്നു. ii) മിഅ്റാജ് വേളയില്‍ തിരുമേനി(സ) വഹ്യിന്റെ രണ്ടാമത്തെ ഇനത്താലും ആദരിക്കപ്പെട്ടു. പഞ്ചനമസ്കാരങ്ങളനുശാസിക്കപ്പെട്ടതും തിരുമേനി അല്ലാഹുവിനോട് അതില്‍ ആവര്‍ത്തിച്ച് ഇളവിനപേക്ഷിച്ചതുമെല്ലാം അനേകം സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ. മൂസാ നബി(അ) ത്വൂര്പര്വതച്ചെരുവില് വെച്ച് അല്ലാഹുവുമായി സംസാരിച്ചതുപോലെ ആ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി(സ)യും അല്ലാഹുവും തമ്മില്‍ സംസാരിക്കുകയായിരുന്നുവെന്നാണ് നിവേദനങ്ങളില്‍നിന്ന് വ്യക്തമാകുന്ന ആ സംഭവത്തിന്റെ സ്വഭാവത്തില്‍നിന്ന് മനസ്സിലാകുന്നത്. iii) മൂന്നാമത്തെ ഇനമാകട്ടെ, അതിന് വിശുദ്ധ ഖുര്‍ആന്‍തന്നെ സാക്ഷ്യം വഹിക്കുന്നു. ജിബ്രീല്‍(അ) മുഖേന നബി(സ)യിലേക്ക് സന്ദേശമെത്തിക്കുകയാണത്. (അല്‍ബഖറ: 97 ; അശ്ശുഅറാഅ്: 192-195 )
84. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് തിരുനബി(സ)യുടെ മനസ്സില്‍, എനിക്കൊരു വേദം ലഭിക്കാന്‍ പോകുന്നുവെന്നോ ലഭിക്കേണമെന്നോ ഉള്ള സങ്കല്പംപോലും ഉളവായിട്ടില്ല. എന്നല്ല, വേദഗ്രന്ഥങ്ങളെക്കുറിച്ചും അതിലെ അധ്യാപനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഒന്നുംതന്നെ അറിഞ്ഞുകൂടായിരുന്നു. ഈ അവസ്ഥയിലും അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ, അല്ലാഹുവിനെക്കുറിച്ച് മനുഷ്യന് വിശ്വസിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന വിശദാംശങ്ങള്‍ അദ്ദേഹം ബോധപൂര്‍വം അറിഞ്ഞിരുന്നില്ല. അല്ലാഹുവിനോടൊപ്പം മലക്കുകള്‍, വേദം, പ്രവാചകത്വം, പരലോകം തുടങ്ങി ധാരാളം കാര്യങ്ങളംഗീകരിക്കേണ്ടതുണ്ടെന്നതിനെ സംബന്ധിച്ചും അറിവില്ലായിരുന്നു. ഈ രണ്ടു സംഗതികളും മക്കയിലെ നിഷേധികള്‍ക്ക് അജ്ഞാതമായിരുന്നില്ല. ആകസ്മികമായി ഒരുനാള്‍ പ്രവാചകത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് എപ്പോഴെങ്കിലും തിരുമേനിയുടെ നാവില്‍നിന്ന് വേദഗ്രന്ഥത്തെക്കുറിച്ചുള്ള പരാമര്‍ശം കേട്ടിട്ടുണ്ടെന്ന് സാക്ഷ്യം വഹിക്കാന്‍ മക്കയിലാര്‍ക്കും സാധിക്കുകയില്ലായിരുന്നു. ആളുകള്‍ ഇന്നയിന്ന സംഗതികളിലൊക്കെ വിശ്വസിക്കണമെന്ന് അദ്ദേഹം പറയുന്നതായി കേട്ടവരുമില്ല, ആരും. നാല്പത് വര്‍ഷക്കാലം ഒപ്പം കൂടിക്കലര്‍ന്നു കഴിഞ്ഞവരാരും അദ്ദേഹത്തില്‍നിന്ന് വേദം, വിശ്വാസം തുടങ്ങിയ പദങ്ങള്‍ പോലും കേള്‍ക്കാതിരിക്കുക, നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്ന് അത്തരം വിഷയങ്ങളെക്കുറിച്ച് നിരന്തരം പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങുക, നേരത്തേ പ്രവാചകനാകാന്‍ പരിപാടിയിട്ടു നടന്ന ഒരാളുടെ അവസ്ഥ ഏതായാലും ഇങ്ങനെയായിരിക്കുക വയ്യല്ലോ.
85. സത്യനിഷേധികള്‍ക്കുള്ള ഒടുവിലത്തെ താക്കീതാണിത്. താല്പര്യമിതാണ്: പ്രവാചകന് പറഞ്ഞു: നിങ്ങള്‍ കേട്ടു, തള്ളിക്കളഞ്ഞു. ഇതോടുകൂടി സംഗതി അവസാനിക്കാന്‍ പോകുന്നില്ല. ഇഹലോകത്ത് എന്തു നടന്നുകൊണ്ടിരിക്കുന്നുവോ അതെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടേ പറ്റൂ. ഒടുവില്‍ അവര്‍ക്ക് എന്ത് പരിണതിയാണുള്ളതെന്ന് അവന്റെ കോടതിയുടെ വിധിയുണ്ടാകേണ്ടതുണ്ട്.
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍ = وَمَن يُضْلِلِ
അല്ലാഹു = اللَّهُ
അവന്നില്ല = فَمَا لَهُ
ഒരു രക്ഷകനും = مِن وَلِيٍّ
അതിനുശേഷം = مِّن بَعْدِهِۗ
നിനക്കുകാണാം = وَتَرَى
അക്രമികളെ = الظَّالِمِينَ
അവര്‍ നേരില്‍ കാണുമ്പോള്‍ = لَمَّا رَأَوُا
ശിക്ഷ = الْعَذَابَ
അവര്‍ ചോദിക്കുന്നതായി = يَقُولُونَ
ഒരു തിരിച്ചുപോക്കിനുണ്ടോ = هَلْ إِلَىٰ مَرَدٍّ
വല്ല വഴിയും? = مِّن سَبِيلٍ
അവരെ നിനക്ക് കാണാം = وَتَرَاهُمْ
അവര്‍ പ്രദര്ശിപ്പിക്കപ്പെടുന്നതായി = يُعْرَضُونَ
അതിനു(നരകത്തിനു) മുമ്പില്‍ = عَلَيْهَا
കീഴൊതുങ്ങിയവരായി = خَاشِعِينَ
അപമാനത്താല്‍ = مِنَ الذُّلِّ
അവര്‍ (നരകത്തെ) നോക്കും = يَنظُرُونَ
ഒളിക്കണ്ണിട്ട് = مِن طَرْفٍ خَفِيٍّۗ
പറയും = وَقَالَ
വിശ്വസിച്ചവര്‍ = الَّذِينَ آمَنُوا
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍ = إِنَّ الْخَاسِرِينَ
നഷ്ടത്തിലകപ്പെടുത്തിയവരാണ് = الَّذِينَ خَسِرُوا
തങ്ങളെ = أَنفُسَهُمْ
തങ്ങളുടെ കുടുംബത്തെയും = وَأَهْلِيهِمْ
ഉയിര്ത്തെഴുന്നേല്പു നാളില്‍ = يَوْمَ الْقِيَامَةِۗ
അറിയുക = أَلَا
തീര്‍ച്ചയായും അക്രമികള്‍ = إِنَّ الظَّالِمِينَ
ശിക്ഷയിലാണ് = فِي عَذَابٍ
സ്ഥിരമായ = مُّقِيمٍ
അവര്‍ക്കുണ്ടാവുകയില്ല = وَمَا كَانَ لَهُم
രക്ഷാധികാരികളാരും = مِّنْ أَوْلِيَاءَ
തങ്ങളെ തുണക്കുന്ന = يَنصُرُونَهُم
അല്ലാഹുവെക്കുടാതെ = مِّن دُونِ اللَّهِۗ
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കിയാല്‍ = وَمَن يُضْلِلِ
അല്ലാഹു = اللَّهُ
പിന്നെ അവന്നില്ല = فَمَا لَهُ
ഒരു (രക്ഷാ)മാര്‍ഗവും = مِن سَبِيلٍ
നിങ്ങള്‍ ഉത്തരം നല്‍കുക = اسْتَجِيبُوا
നിങ്ങളുടെ നാഥന്ന് = لِرَبِّكُم
മുമ്പെ = مِّن قَبْلِ
വന്നെത്തുന്നതിന്ന് = أَن يَأْتِيَ
ഒരുദിനം = يَوْمٌ
അതിനെ തടുക്കാനാവില്ല = لَّا مَرَدَّ لَهُ
അല്ലാഹുവില്‍നിന്ന് = مِنَ اللَّهِۚ
നിങ്ങള്‍ക്കില്ല = مَا لَكُم
ഒരഭയകേന്ദ്രവും = مِّن مَّلْجَإٍ
അന്നാളില്‍ = يَوْمَئِذٍ
നിങ്ങള്‍ക്കാവില്ല = وَمَا لَكُم
ഒരു (കുറ്റ)നിഷേധത്തിനും = مِّن نَّكِيرٍ
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ = فَإِنْ أَعْرَضُوا
നിന്നെ നാം അയച്ചിട്ടില്ല = فَمَا أَرْسَلْنَاكَ
അവര്‍ക്ക് മേല്‍ = عَلَيْهِمْ
കാവല്‍ക്കാരനായി = حَفِيظًاۖ
നിന്റെ മേല്‍ ബാധ്യതയില്ല = إِنْ عَلَيْكَ
സന്ദേശമെത്തിക്കലല്ലാതെ = إِلَّا الْبَلَاغُۗ
തീര്‍ച്ചയായും നാം = وَإِنَّا
നാം രുചിപ്പിച്ചാല്‍ = إِذَا أَذَقْنَا
മനുഷ്യനെ = الْإِنسَانَ
നമ്മുടെ പക്കല്‍നിന്ന് = مِنَّا
ഒരനുഗ്രഹം = رَحْمَةً
അവന് മതിമറന്നാഹ്ലാദിക്കുന്നു = فَرِحَ
അതില്‍ = بِهَاۖ
ഇനി അവരെ ബാധിക്കുയാണെങ്കില്‍ = وَإِن تُصِبْهُمْ
വല്ല ദോഷവും = سَيِّئَةٌ
നേരത്തെ ചെയ്തുവെച്ചത് കാരണമായി = بِمَا قَدَّمَتْ
അവരുടെ കരങ്ങള്‍ = أَيْدِيهِمْ
അപ്പോള്‍ മനുഷ്യന് = فَإِنَّ الْإِنسَانَ
കടുത്ത കൃതഘ്നനാകുന്നു = كَفُورٌ
അല്ലാഹുവിനാണ് = لِّلَّهِ
ആധിപത്യം = مُلْكُ
ആകാശങ്ങളുടെ = السَّمَاوَاتِ
ഭുമിയുടെയും = وَالْأَرْضِۚ
അവന് സൃഷ്ടിക്കുന്നു = يَخْلُقُ
അവന് ഇച്ഛിക്കുന്നത് = مَا يَشَاءُۚ
അവന് പ്രദാനം ചെയ്യുന്നു = يَهَبُ
അവന് ഇച്ഛിക്കുന്നവര്‍ക്ക് = لِمَن يَشَاءُ
പെണ്മക്കളെ = إِنَاثًا
അവന് പ്രദാനം ചെയ്യുന്നു = وَيَهَبُ
അവന് ഇച്ഛിക്കുന്നവര്‍ക്ക് = لِمَن يَشَاءُ
ആണ്മക്കളെ = الذُّكُورَ
അല്ലെങ്കില്‍ അവന് അവര്‍ക്ക് ഇടകലര്‍ത്തി കൊടുക്കുന്നു = أَوْ يُزَوِّجُهُمْ
ആണ്മക്കളെ = ذُكْرَانًا
പെണ്മക്കളെയും = وَإِنَاثًاۖ
അവന് ആക്കുന്നു = وَيَجْعَلُ
അവനിച്ഛിക്കുന്നവരെ = مَن يَشَاءُ
വന്ധ്യന്‍ = عَقِيمًاۚ
തീര്‍ച്ചയായും അവന് = إِنَّهُ
സകലതും അറിയുന്നവനാണ് = عَلِيمٌ
എന്തിനും കഴിവുറ്റവനും = قَدِيرٌ
ഒരു മനുഷ്യന്നും ഉണ്ടാവുകയില്ല = وَمَا كَانَ لِبَشَرٍ
അവനോട് സംസാരിക്കുകയെന്നത് = أَن يُكَلِّمَهُ
അല്ലാഹു = اللَّهُ
ദിവ്യബോധനമായിട്ടല്ലാതെ = إِلَّا وَحْيًا
അല്ലെങ്കില്‍ മറക്കുപിന്നില്‍നിന്ന് = أَوْ مِن وَرَاءِ حِجَابٍ
അല്ലെങ്കില്‍ അവന് അയച്ചുകൊണ്ട് = أَوْ يُرْسِلَ
ഒരു ദൂതനെ = رَسُولًا
അപ്പോള്‍ അദ്ദേഹം ബോധനം നല്കുന്നു = فَيُوحِيَ
അവന്റെ അനുമതിയോടെ = بِإِذْنِهِ
അവനിച്ഛിക്കുന്നത് = مَا يَشَاءُۚ
തീര്‍ച്ചയായും അവന് (അല്ലാഹു) = إِنَّهُ
ഉന്നതനാണ് = عَلِيٌّ
അഭിജ്ഞനും = حَكِيمٌ
അപ്രകാരം = وَكَذَٰلِكَ
നാം ബോധനം നല്കി = أَوْحَيْنَا
നിനക്ക് = إِلَيْكَ
ഒരു ചൈതന്യം = رُوحًا
നമ്മുടെ ശാസനയില്‍നിന്ന് = مِّنْ أَمْرِنَاۚ
നിനക്കറിയാമായിരുന്നില്ല = مَا كُنتَ تَدْرِي
വേദമെന്തെന്ന് = مَا الْكِتَابُ
വിശ്വാസമെന്തെന്നും = وَلَا الْإِيمَانُ
എന്നാല്‍ = وَلَٰكِن
നാം അതിനെ ആക്കി = جَعَلْنَاهُ
ഒരു വെളിച്ചം = نُورًا
അത് മുഖേന നാം സന്മാര്ഗ ദര്‍ശനം നല്കുന്നു = نَّهْدِي بِهِ
നാം ഇച്ഛിക്കുന്നവര്‍ക്ക് = مَن نَّشَاءُ
നമ്മുടെ ദാസരില്‍നിന്ന് = مِنْ عِبَادِنَاۚ
തീര്‍ച്ചയായും നീ = وَإِنَّكَ
നീ മാര്‍ഗദര്‍ശനം ചെയ്യുന്നു = لَتَهْدِي
നേരായ പാതയിലേക്ക് = إِلَىٰ صِرَاطٍ مُّسْتَقِيمٍ
അല്ലാഹുവിന്റെ പാതയിലേക്ക് = صِرَاطِ اللَّهِ
അവന്റേതാകുന്നു = الَّذِي لَهُ
ആകാശങ്ങളിലുള്ളത് = مَا فِي السَّمَاوَاتِ
ഭൂമിയിലുള്ളതും = وَمَا فِي الْأَرْضِۗ
അറിയുക = أَلَا
അല്ലാഹുവിങ്കലേക്ക് = إِلَى اللَّهِ
ചെന്നെത്തുന്നു = تَصِيرُ
കാര്യങ്ങള്‍ = الْأُمُورُ
Add comment