أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ﴿٦٩﴾ أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَٰرِهُونَ﴿٧٠﴾
(69) അതല്ലെങ്കില്‍ തങ്ങളുടെ ദൈവദൂതനെ അവര്‍ക്ക് തീരെ പരിചയമുണ്ടായിരുന്നില്ലേ; അദ്ദേഹം അപരിചിതനായതുകൊണ്ട് നിഷേധിക്കുകയാണോ?
(70) അതുമല്ലെങ്കില്‍, ദൈവദൂതന് ഭ്രാന്തനാണെന്ന് വാദിക്കുന്നുവോ? അല്ല, അദ്ദേഹം സത്യവുമായിട്ടാകുന്നു ആഗതനായിട്ടുള്ളത്. സത്യംതന്നെയാകുന്നു അവരില്‍ ഭൂരിപക്ഷത്തിന് അരോചകമായിട്ടുള്ളതും.
69- തികച്ചും അന്യനും അപരിചിതനും ആയ ഒരാള്‍ പെട്ടെന്ന് അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട് ‘എന്നെ വിശ്വസിക്കുവിന്‍’ എന്ന് പറഞ്ഞതാണോ അവര്‍ നിഷേധികളാവാന്‍ കാരണമായത്? ഇതുമല്ല കാര്യമെന്ന് വ്യക്തം. ഈ സന്ദേശം അവതരിപ്പിക്കുന്ന വ്യക്തി അവരുടെ സഹോദരന്മാരില് ഒരുവന് തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബമഹിമ അവര്ക്കജ്ഞാതമല്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അവര്‍ക്ക് നന്നായറിയാം. ബാല്യം മുതല്‍ യൗവനം വരെയും യൗവനം മുതല്‍ വാര്‍ധക്യത്തിന്റെ അതിര്‍ത്തി വരെയും അദ്ദേഹം അവര്‍ക്കിടയിലായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയും സല്‍പെരുമാറ്റവും ഉത്തരവാദിത്വബോധവും കറപുരളാത്ത ജീവചരിത്രവുമെല്ലാം അവര്‍ക്കു നന്നായറിയാം. അവര്‍തന്നെ അദ്ദേഹത്തെ ‘അല്അമീന്’ എന്നു വിളിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്ന് ബദ്ധവൈരികള്‍ പോലും സമ്മതിക്കുന്നു. പരിപൂര്‍ണ സദാചാരത്തിലും പരിശുദ്ധിയിലുമാണ് അദ്ദേഹം യൗവനം പിന്നിട്ടത്. അങ്ങേയറ്റത്തെ മാന്യനും നല്ലവനുമാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കുമറിയാം. കാരുണ്യമുള്ളവന്‍, സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുന്നവന്, സംഘട്ടനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവന്‍, ഇടപാടുകളില്‍ സംശുദ്ധിയുള്ളവന്, വാക്കു പാലിക്കുന്നവന്, അനീതി ചെയ്യുകയോ അനീതി ചെയ്യുന്നവരെ തുണയ്ക്കുകയോ ചെയ്യാത്തവന്, അവശരുടെയും ആവശ്യക്കാരുടെയും മുന്നില്‍ എപ്പോഴും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കവാടം തുറന്നുവയ്ക്കുന്നവന്, ആപത്തുകള്‍ ക്ഷമയോടെ നേരിടുന്നവന്, ധീരന് എന്നിങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൂടാതെ പ്രവാചകത്വം വാദിക്കുന്നതിന്റെ തലേന്നുവരെ അദ്ദേഹം ഏതെങ്കിലും പുതിയ വാദവുമായി രംഗപ്രവേശം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ആരും സംശയിച്ചിട്ടുപോലുമില്ല. എന്നാണോ പ്രവാചകത്വം വാദിച്ചത്, അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ കാര്യംതന്നെയാണ്. ഒരു വൈരുധ്യവും ദൃശ്യമായിട്ടില്ല. തന്റെ പ്രബോധനം ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടുമില്ല. കാലക്രമത്തില്‍ അദ്ദേഹം പലതരം വാദങ്ങളുടെ താഴ്വാരത്തില്‍ ചെന്നലയേണ്ടിവരുമെന്ന് തോന്നിക്കുംവിധമുള്ള ക്രമാനുഗതമായ പരിണാമങ്ങളും അദ്ദേഹത്തിന്റെ ആദര്‍ശത്തില്‍ ദൃശ്യമായിട്ടില്ല. അദ്ദേഹം മറ്റുള്ളവരോട് പറഞ്ഞിരുന്നത് ആദ്യം സ്വയം പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമില്ല. കൊടുക്കാന്‍ ഒരു ത്രാസും വാങ്ങാന്‍ മറ്റൊരു ത്രാസുമല്ല അദ്ദേഹം ഉപയോഗിക്കുന്നത്. ഇവ്വിധം നന്നായി പരിചയിച്ചറിഞ്ഞ ഒരാളെ സംബന്ധിച്ച് ആര്‍ക്കും ഇപ്രകാരം പറയുക സാധ്യമല്ല: ‘ചുടുപാല് കുടിച്ചു പൊള്ളിയവന്‍ ഊതിയൂതിയാണ് മോരും കുടിക്കുക. വലിയ വലിയ സൂത്രക്കാര് മുമ്പും വന്നിട്ടുണ്ട്. മോഹനമുദ്രാവാക്യങ്ങള് മുഴക്കിയിട്ടുണ്ട്. ആദ്യമാദ്യം അങ്ങനെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കും. അതെല്ലാം കുരുട്ടുവിദ്യകളായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമാവുക. ഇയാളുടെ യാഥാര്‍ഥ്യം ആര്‍ക്കറിയാം? ഈ കൃത്രിമ പരിവേഷം ഉരിഞ്ഞുകളഞ്ഞാല് അയാളുടെ ഉള്ളില്‍നിന്ന് പുറത്തുവരുന്നത് എന്തായിരിക്കും? അതിനാല്‍, അയാളെ വിശ്വസിക്കുകയെന്നത് നമ്മുടെ നാശത്തിന്റെ മുന്നോടിയായിരിക്കും’ (ഇവ്വിഷയകമായി കൂടുതല്‍ വിശദീകരണത്തിന് അല്‍അന്‍ആം സൂക്തം: 33; യൂനുസ് സൂക്തം: 16; ബനീഇസ്റാഈല്‍ സൂക്തം: 88 എന്നിവയുടെ വിശദീകരണം ശ്രദ്ധിക്കുക).
70- മുഹമ്മദ് നബി(സ) ഒരു ഭ്രാന്തനാണെന്ന് ധരിച്ചതാണോ അവരുടെ നിഷേധത്തിന് കാരണം? ഇതുമല്ല യഥാര്‍ഥ കാരണമെന്ന് സ്പഷ്ടം. എന്തുകൊണ്ടെന്നാല്‍, അദ്ദേഹം എന്തുപറയുന്നുവോ അതെല്ലാം ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും നിദര്‍ശനമായി വര്‍ത്തിക്കുന്നു. അതിനു പുറമെ, ഒരു ഭ്രാന്തനും ബുദ്ധിമാനും തമ്മിലുള്ള അന്തരം, രണ്ടുപേരെയും തമ്മില്‍ വേര്‍തിരിക്കുക പ്രയാസകരമാംവിധം ഒളിഞ്ഞ് കിടക്കുക എന്നതും അസാധ്യമത്രേ. സര്‍വോപരി, ഈ വചനങ്ങള്‍ ശ്രവിച്ചിട്ട് ഇത് ഏതോ പഴയ കൃതികളിലെ വചനങ്ങളാണെന്നോ, ഇദ്ദേഹത്തിന്റെ ജീവിതം കണ്ടിട്ട് അത് ഒരു ചിത്തരോഗിയുടെ ജീവിതമാണെന്നോ അഭിപ്രായപ്പെടാന്‍ അധര്‍മകാരിയും നിര്ലജ്ജനുമായ ഒരാള്‍ക്കല്ലാതെ കഴിയുമോ?
അതോ അവരറിഞ്ഞിട്ടില്ലേ = أَمْ لَمْ يَعْرِفُوا
തങ്ങളുടെ ദൂതനെ = رَسُولَهُمْ
അതിനാലവര്‍ = فَهُمْ
അദ്ദേഹത്തെ = لَهُ
തള്ളിപ്പറയുന്നവര്‍ (ആകുന്നു) = مُنكِرُونَ
അതോ അവര്‍ പറയുന്നുവോ = أَمْ يَقُولُونَ
അദ്ദേഹത്തിനുണ്ടെന്ന് = بِهِ
ഭ്രാന്ത് = جِنَّةٌۚ
എന്നാല്‍ = بَلْ
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു = جَاءَهُم
സത്യവുമായി = بِالْحَقِّ
അവരിലധികപേരും = وَأَكْثَرُهُمْ
സത്യത്തെ = لِلْحَقِّ
വെറുക്കുന്നവരാണ് = كَارِهُونَ
Add comment