وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ﴿٧١﴾ أَمْ تَسْـَٔلُهُمْ خَرْجًۭا فَخَرَاجُ رَبِّكَ خَيْرٌۭ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ﴿٧٢﴾ وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٧٣﴾ وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ﴿٧٤﴾
(71) സത്യമെങ്ങാനും അവരുടെ മോഹങ്ങളെ പിന്തുടര്ന്നിരുന്നുവെങ്കില് വാനലോകങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളവരുടെയൊക്കെയും സംവിധാനം തീര്‍ച്ചയായും താറുമാറായിപ്പോകുമായിരുന്നു–അല്ല, നാം അവര്‍ക്കുള്ള ഉദ്ബോധനം അവര്‍ക്ക് എത്തിച്ചതാണ്. അവരോ, തങ്ങള്‍ക്കുള്ള ഉദ്ബോധനത്തെ അവഗണിച്ചുകൊണ്ടിരിക്കുന്നു.
(72) നീ അവരോട് വല്ല വരുമാനവും ചോദിക്കുന്നുണ്ടോ? എന്നാല്‍, നിനക്ക് ഏറ്റവും ഗുണകരമായത് നിന്റെ റബ്ബ് നല്കിയിട്ടുള്ളതാകുന്നു. അവന് വിഭവദാതാക്കളില്‍ അത്യുത്തമനല്ലോ.
(73) നീ അവരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് സന്മാര്ഗത്തിലേക്ക്തന്നെയാകുന്നു.
(74) പക്ഷേ, പരലോകവിശ്വാസമില്ലാത്ത ജനം സന്മാര്ഗം വെടിഞ്ഞ് നടക്കാനാണാഗ്രഹിക്കുന്നത്.
71- അതീവശ്രദ്ധയോടെ ഗ്രഹിക്കേണ്ട വലിയൊരു കാര്യമാണ് ഈ കൊച്ചു വചനത്തില്‍ പറഞ്ഞിരിക്കുന്നത്. സത്യം പറയുന്നവരോട് അതൃപ്തരാവുക എന്നത് ഈ ലോകത്ത് മൂഢന്മാരുടെ ഒരു പൊതുസ്വഭാവമാണ്. തങ്ങളോട് വല്ലതും പറയപ്പെടുകയാണെങ്കില്‍ അത് തങ്ങളുടെ അഭിലാഷങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം എന്നാണവരുടെ താല്പര്യം. അതല്ലാതെ, സത്യത്തിനും സംഭവത്തിനും അനുയോജ്യമായിരിക്കണമെന്നല്ല. പക്ഷേ, ആര് ഇഷ്ടപ്പെടട്ടെ, വെറുക്കട്ടെ, യാഥാര്‍ഥ്യം എപ്പോഴും യാഥാര്ഥ്യംതന്നെയായിരിക്കും. മുഴുവന്‍ ലോകരും ഒന്നിച്ചാഗ്രഹിച്ചാല് പോലും ഒരു വസ്തുതയെ വസ്തുതയല്ലാതാക്കാനോ ഒരു യാഥാര്‍ഥ്യത്തെ അയഥാര്ഥമാക്കാനോ സാധിക്കുന്നതല്ല. യാഥാര്‍ഥ്യങ്ങളും വസ്തുതകളും ഓരോ വ്യക്തിയുടെയും ഇച്ഛയ്ക്കനുസൃതമായി വാര്‍ത്തെടുക്കപ്പെടുകയും ഓരോരുത്തരുടെയും വ്യത്യസ്തവും വിരുദ്ധവുമായ താല്പര്യങ്ങള്‍ക്കൊത്തു രൂപപ്പെടുത്തുകയും ചെയ്യുക എന്നത് അസംഭവ്യമത്രേ. സ്വേച്ഛയും യാഥാര്‍ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് യാഥാര്‍ഥ്യത്തിന്റെ കുറ്റമല്ല, മറിച്ച് സ്വന്തം മനസ്സിന്റെ കുറ്റമാണ് എന്ന് ഗ്രഹിക്കാന്‍ മൂഢത നിറഞ്ഞ ഹൃദയങ്ങള്‍ക്ക് സാധിക്കുന്നില്ല. യാഥാര്‍ഥ്യത്തെ എതിര്‍ത്തതുകൊണ്ട് അതിന് ഒരു കുറവും ഏശുന്നില്ല; മറിച്ച്, തനിക്കാണ് കുറവുണ്ടാകുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രപഞ്ചത്തിന്റെ ഈ മഹത്തായ വ്യവസ്ഥ ഏതൊരു സുദൃഢമായ യാഥാര്‍ഥ്യത്തിലും നിയമങ്ങളിലും അധിഷ്ഠിതമാണോ അവയെ പിന്‍പറ്റുകയല്ലാതെ മനുഷ്യന് ഗത്യന്തരമില്ല. തന്റെ ഇച്ഛകളെയും മോഹങ്ങളെയും കര്മരീതിയെയും അതിനനുയോജ്യമാക്കുകയാണ് വേണ്ടത്. അതിനായി തെളിവുകളിലൂടെയും അനുഭവങ്ങളിലൂടെയും സാക്ഷ്യങ്ങളിലൂടെയും കാര്യങ്ങളുടെ മൗലികമായ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും അവന് മനസ്സിലാക്കുന്നില്ല. താന്‍ എന്തു ധരിച്ചുവച്ചിട്ടുണ്ടോ അതിനനുസൃതമായ, അല്ലെങ്കില്‍ തനിക്കിഷ്ടപ്പെട്ടതോ തന്റെ പക്ഷപാതിത്വങ്ങളോടും മൂഢസങ്കല്പങ്ങളോടും പൊരുത്തപ്പെടുന്നതോ ആയ ചിന്താരീതിയും കര്‍മപദ്ധതിയും സ്വീകരിക്കാന്‍ ഇവിടെ ഏതു കേവല വിഡ്ഢിക്കും സാധിക്കുന്നതാണ്. അവന് അതില്‍ ഉറച്ചുനില്‍ക്കും. അതിനെതിരിലുള്ള സുഭദ്രവും ബുദ്ധിപരവുമായ തെളിവുകള്‍ കേള്‍ക്കുന്നത് അവന് അരോചകമായിരിക്കുകയും ചെയ്യും. ഇവിടെ ‘ദിക്റ്’ എന്ന പദത്തിന് മൂന്ന് അര്‍ഥങ്ങളുണ്ടാവാം. മൂന്നും സാധുവാകുന്നതുമാണ്: 1) ‘പ്രകൃതിവിവരണം’ എന്ന അര്‍ഥത്തില്‍. ഇതനുസരിച്ച് സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്: നാം മറ്റേതോ ലോകത്തിലെ കാര്യമല്ല പറയുന്നത്. മറിച്ച്, നിങ്ങളുടെത്തന്നെ പ്രകൃതിയും യാഥാര്‍ഥ്യവും അതിന്റെ താല്പര്യങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്– നിങ്ങള്‍ വിസ്മരിച്ചുപോയ പാഠം ഓര്‍മിക്കാന്‍ വേണ്ടി. പക്ഷേ, അത് സ്വീകരിക്കാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു. നിങ്ങള്‍ പിന്തിരിഞ്ഞുപോകുന്നത് നിങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളില്നിന്നല്ല. മറിച്ച്, സ്വന്തം സ്മൃതികളില്നിന്നാണ്. 2) ‘സാരോപദേശം’ എന്ന അര്‍ഥത്തില്‍. ഇതനുസരിച്ച് സൂക്തത്തിന്റെ വ്യാഖ്യാനം ഇങ്ങനെയായിരിക്കും: അവരുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് അവരുടെത്തന്നെ നന്മയ്ക്കുവേണ്ടിയുള്ള സദുപദേശങ്ങളാണ്. അവര്‍ ഇങ്ങനെ ഓടിയകലുന്നത് സ്വന്തം നന്മയുടെ സന്ദേശത്തില്നിന്നല്ലാതെ മറ്റൊന്നില്‍ നിന്നുമല്ല. 3) ‘ശ്രേയസ്സും പ്രതാപവും’ എന്ന അര്‍ഥത്തില്‍. ഈ അര്‍ഥം സ്വീകരിക്കുമ്പോള്‍ സൂക്തത്തിന്റെ ആശയം ഇതായിരിക്കും: നാം അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ അവര്‍ സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് ശ്രേയസ്സും പ്രതാപവുമുണ്ടാകുന്നതാണ്. നിരസിക്കുന്നുവെങ്കില്‍ സ്വന്തം പുരോഗതിക്കും ഉത്ഥാനത്തിനും ലഭിച്ച സുവര്ണാവസരത്തെയല്ലാതെ മറ്റൊന്നുമല്ല അവര്‍ നിരസിക്കുന്നത്.
72- നബി(സ)യുടെ പ്രവാചകത്വത്തിന്റെ സത്യതക്കുള്ള മറ്റൊരു തെളിവാകുന്നു ഇത്. അതായത്, അവിടുന്ന് തന്റെ ദൗത്യത്തില്‍ സംശുദ്ധനാകുന്നു. ഏതോ സ്വാര്‍ഥലാഭം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അവിടുന്ന് ഈ ദുരിതങ്ങളെല്ലാം സഹിച്ചത് എന്നാരോപിക്കുക മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും സാധ്യമല്ല. അദ്ദേഹം വ്യാപാരത്തില്‍ നന്നായി ശോഭിച്ചിരുന്നു. ഇപ്പോള്‍ നിസ്സഹായനായിരിക്കുകയാണ്. സമുദായത്തില്‍ സ്ഥാനവും മാനവുമുണ്ടായിരുന്നു. എല്ലാവരാലും അംഗീകരിക്കപ്പെട്ടിരുന്നു. ഇപ്പോഴോ എവിടെയും കല്ലെറിയപ്പെടുകയാണ്. ജീവനുപോലും ഭീഷണിയുയര്‍ന്നിരിക്കുന്നു. ഭാര്യയോടും കുട്ടികളോടുമൊപ്പം സൗഭാഗ്യത്തോടെ ജീവിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഒരു നിമിഷവും സ്വസ്ഥതയില്ലാത്ത രൂക്ഷമായ സംഘര്‍ഷത്തില്‍ ചെന്നുപെട്ടിരിക്കുകയാണ്. അതിനു പുറമെ അദ്ദേഹം പ്രചരിപ്പിക്കുന്ന സന്ദേശം ദേശക്കാരെ മുഴുവന്‍ അദ്ദേഹത്തിന്റെ ബദ്ധവൈരികളാക്കിയിരിക്കുകയാണ്. എത്രത്തോളമെന്നാല്‍, സ്വന്തം സഹോദരങ്ങള്‍ തന്നെ തന്റെ രക്തത്തിന് ദാഹിക്കുന്നവരായി മാറിയിരിക്കുന്നു. ഒരു സ്വാര്‍ഥനായ വ്യക്തിയുടെ ചെയ്തിയാണിതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? സ്വാര്‍ഥനായ ഒരാള്‍ തന്റെ ജനതയുടെ പക്ഷപാതങ്ങളും പ്രവണതകളും പഠിച്ചറിഞ്ഞ് അവയ്ക്കനുയോജ്യമായ രീതിയില്‍ സ്വന്തം സ്വാധീനം ഉറപ്പിക്കാനും അധികാരം കരസ്ഥമാക്കാനുമാണ് ശ്രമിക്കുക. എന്നാല്‍, ഇദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം സ്വന്തം വംശത്തിന്റെ ദുഷ്പ്രവണതകളുടെ നേരെയുള്ള ഒരു വെല്ലുവിളി മാത്രമായിരുന്നില്ല. അതിന്റെ പേരില്‍ അറേബ്യന്‍ മുശ്രിക്കുകള്‍ തന്റെ വംശത്തോടുതന്നെ നിസ്സഹകരണം നടപ്പാക്കുന്ന തരത്തിലുള്ളതായിരുന്നു. മുഹമ്മദ് നബി(സ)യുടെ മാത്രമല്ല, പൊതുവില്‍ എല്ലാ പ്രവാചകന്മാരുടെയും സത്യത സ്ഥാപിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനില്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഒരു തെളിവാണിത്. (വിശദീകരണത്തിന് അല്‍അന്‍ആം 90; യൂനുസ് 72, ഹൂദ് 29-51, യൂസുഫ് 104; അല്‍ഫുര്‍ഖാന്‍ 57, അശ്ശുഅറാഅ് 109, 127, 145, 164, 180; സബഅ് 47, യാസീന്‍ 21, സ്വാദ് 86, അശ്ശൂറാ 23; അന്നജ്മ് 40 എന്നീ സൂക്തങ്ങളും അവയുടെ വിശദീകരണവും ശ്രദ്ധിക്കുക.)
74- പരലോകനിഷേധം അവരെ ഉത്തരവാദിത്വബോധമില്ലാത്തവരും ചിന്താശൂന്യരുമാക്കിത്തീര്ത്തിരിക്കുന്നു. തങ്ങളുടെ ഈ ജീവിതത്തിന് ഒരു ഫലവും പരിണാമവും ഉണ്ടാവുമെന്നതും തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരുടെയെങ്കിലും മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും തീരെ ഗ്രഹിക്കാത്തിടത്തോളം കാലം സത്യമെന്ത്, മിഥ്യയെന്ത് എന്ന് ചിന്തിക്കാന്‍ അവര്‍ക്കെങ്ങനെയാണ് കഴിയുക? മനസ്സിന്റെയും ദേഹത്തിന്റെയും ആവശ്യങ്ങളെ നന്നായി പൂര്‍ത്തീകരിക്കുക എന്നതു മാത്രമായിരിക്കും മൃഗങ്ങളെപ്പോലെ, അവരുടെയും ഒരേയൊരു ലക്ഷ്യം. ഇതു നേടാന്‍ കഴിഞ്ഞാല്‍ പിന്നെ സത്യത്തെയും അസത്യത്തെയും സംബന്ധിച്ച അന്വേഷണം അവരെ സംബന്ധിച്ചേടത്തോളം കേവലം അനാവശ്യമാകുന്നു. ഈ ലക്ഷ്യപ്രാപ്തിക്ക് തടസ്സം നേരിട്ടാല്‍ അതിന്റെ കാരണമെന്ത്, അതെങ്ങനെ തട്ടിമാറ്റാം എന്നുമാത്രമായിരിക്കും അവര്‍ ചിന്തിക്കുന്നത്. ഈ മനോഗതിയുള്ള ജനങ്ങള്‍ സന്മാര്ഗമാഗ്രഹിക്കുകയോ പ്രാപിക്കുകയോ ചെയ്യുക സാധ്യമല്ല.
അതോ അവരറിഞ്ഞിട്ടില്ലേ = أَمْ لَمْ يَعْرِفُوا
തങ്ങളുടെ ദൂതനെ = رَسُولَهُمْ
അതിനാലവര്‍ = فَهُمْ
അദ്ദേഹത്തെ = لَهُ
തള്ളിപ്പറയുന്നവര്‍ (ആകുന്നു) = مُنكِرُونَ
അതോ അവര്‍ പറയുന്നുവോ = أَمْ يَقُولُونَ
അദ്ദേഹത്തിനുണ്ടെന്ന് = بِهِ
ഭ്രാന്ത് = جِنَّةٌۚ
എന്നാല്‍ = بَلْ
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു = جَاءَهُم
സത്യവുമായി = بِالْحَقِّ
അവരിലധികപേരും = وَأَكْثَرُهُمْ
സത്യത്തെ = لِلْحَقِّ
വെറുക്കുന്നവരാണ് = كَارِهُونَ
Add comment