وَلَوْ رَحِمْنَٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّۢ لَّلَجُّوا۟ فِى طُغْيَٰنِهِمْ يَعْمَهُونَ﴿٧٥﴾ وَلَقَدْ أَخَذْنَٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ﴿٧٦﴾ حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًۭا ذَا عَذَابٍۢ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ﴿٧٧﴾
(75) നാമവരോട് കരുണ കാണിക്കുകയും ഇന്നകപ്പെട്ടിട്ടുള്ള ക്ലേശങ്ങള്‍ ദൂരീകരിച്ചുകൊടുക്കുകയും ചെയ്താലും അവര്‍ ധിക്കാരത്തില്ത്തന്നെ വിഹരിച്ചുകൊണ്ടിരിക്കും.
(76) നാം ക്ലേശങ്ങളിലകപ്പെടുത്തിയിട്ടുപോലും അവര്‍ റബ്ബിന്റെ മുമ്പില്‍ പതിതരാവുകയോ, വണക്കം കൈക്കൊള്ളുകയോ ചെയ്തില്ല.
(77) അങ്ങനെ, അവരുടെ മേല്‍ നാം കടുത്ത ശിക്ഷയുടെ കവാടം തുറക്കുന്ന ഘട്ടമെത്തുമ്പോള്‍, അവരതാ സകല നന്മകളിലും നിരാശരാകുന്നതായി കാണാം.
75- ക്ഷാമം പിടിപെടുക മൂലം അവര്‍ക്കുണ്ടായ ദുരിതങ്ങളിലേക്കും യാതനകളിലേക്കുമാണ് സൂചന. ഈ ക്ഷാമം സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചിലയാളുകള്‍ രണ്ടു ക്ഷാമഘട്ടങ്ങളുടെ കഥകള്‍ കൂട്ടിക്കലര്‍ത്തിയാണ് നിവേദനം ചെയ്തിട്ടുള്ളത്. അതിനാല്‍, ഈ സംഭവം നടന്നത് ഹിജ്റക്ക് മുമ്പോ പിമ്പോ എന്ന് മനസ്സിലാക്കുക വളരെ പ്രയാസകരമായിരിക്കുന്നു. വസ്തുതയിതാണ്: നബി(സ)യുടെ കാലഘട്ടത്തില്‍ മക്കാവാസികളെ രണ്ട് പ്രാവശ്യം ക്ഷാമം പിടികൂടുകയുണ്ടായി. ഒന്ന്: പ്രവാചകത്വ ലബ്ധിയുടെ ആദ്യഘട്ടത്തില്‍. രണ്ട്: ഹിജ്റയുടെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം. ഥുമാമതുബ്നു ഉഥാല്‍ യമനില്‍നിന്ന് മക്കയിലേക്കുള്ള ധാന്യക്കടത്ത് ഉപരോധിച്ചപ്പോഴായിരുന്നു അത്. ഇവിടെ പരാമര്‍ശിക്കുന്നത് രണ്ടാമത്തെ ക്ഷാമമല്ല, ഒന്നാമത്തേതാകുന്നു. അതേക്കുറിച്ച് ബുഖാരിയും മുസ്ലിമും ഇബ്നുമസ്ഊദി(റ)ല്‍നിന്ന് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഖുറൈശികള്‍ നബി(സ)യുടെ പ്രബോധനം സ്വീകരിക്കുവാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തെ രൂക്ഷമായി എതിര്‍ക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, യൂസുഫിന്റെ സപ്തവല്സര ക്ഷാമം പോലെയുള്ള സപ്തവല്സരംകൊണ്ട് അവര്‍ക്കെതിരില്‍ നീ എന്നെ തുണയ്ക്കേണമേ!” തുടര്‍ന്ന് രൂക്ഷമായ ക്ഷാമം ആരംഭിച്ചു. അങ്ങനെ ജനത്തിന് മലിനവസ്തുക്കള്‍ പോലും ഭക്ഷിക്കേണ്ടിവന്നു. ഈ ക്ഷാമത്തെ സംബന്ധിച്ച് മക്കീസൂറകളില്നിന്ന് ധാരാളം സൂചനകള്‍ ലഭിക്കുന്നതാണ്. (ഉദാഹരണത്തിന്, അല്‍അന്‍ആം 42-44; അല്‍അഅ്റാഫ് 94-99, യൂനുസ് 11-12, 21, അന്നഹ്ല് 112-113; അദ്ദുഖാന്‍ 10-16 എന്നീ സൂക്തങ്ങള്‍ വ്യാഖ്യാനസഹിതം ശ്രദ്ധിക്കുക.)
72- നബി(സ)യുടെ പ്രവാചകത്വത്തിന്റെ സത്യതക്കുള്ള മറ്റൊരു തെളിവാകുന്നു ഇത്. അതായത്, അവിടുന്ന് തന്റെ ദൗത്യത്തില്‍ സംശുദ്ധനാകുന്നു. ഏതോ സ്വാര്‍ഥലാഭം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അവിടുന്ന് ഈ ദുരിതങ്ങളെല്ലാം സഹിച്ചത് എന്നാരോപിക്കുക മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും സാധ്യമല്ല. അദ്ദേഹം വ്യാപാരത്തില്‍ നന്നായി ശോഭിച്ചിരുന്നു. ഇപ്പോള്‍ നിസ്സഹായനായിരിക്കുകയാണ്. സമുദായത്തില്‍ സ്ഥാനവും മാനവുമുണ്ടായിരുന്നു. എല്ലാവരാലും അംഗീകരിക്കപ്പെട്ടിരുന്നു. ഇപ്പോഴോ എവിടെയും കല്ലെറിയപ്പെടുകയാണ്. ജീവനുപോലും ഭീഷണിയുയര്‍ന്നിരിക്കുന്നു. ഭാര്യയോടും കുട്ടികളോടുമൊപ്പം സൗഭാഗ്യത്തോടെ ജീവിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഒരു നിമിഷവും സ്വസ്ഥതയില്ലാത്ത രൂക്ഷമായ സംഘര്‍ഷത്തില്‍ ചെന്നുപെട്ടിരിക്കുകയാണ്. അതിനു പുറമെ അദ്ദേഹം പ്രചരിപ്പിക്കുന്ന സന്ദേശം ദേശക്കാരെ മുഴുവന്‍ അദ്ദേഹത്തിന്റെ ബദ്ധവൈരികളാക്കിയിരിക്കുകയാണ്. എത്രത്തോളമെന്നാല്‍, സ്വന്തം സഹോദരങ്ങള്‍ തന്നെ തന്റെ രക്തത്തിന് ദാഹിക്കുന്നവരായി മാറിയിരിക്കുന്നു. ഒരു സ്വാര്‍ഥനായ വ്യക്തിയുടെ ചെയ്തിയാണിതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? സ്വാര്‍ഥനായ ഒരാള്‍ തന്റെ ജനതയുടെ പക്ഷപാതങ്ങളും പ്രവണതകളും പഠിച്ചറിഞ്ഞ് അവയ്ക്കനുയോജ്യമായ രീതിയില്‍ സ്വന്തം സ്വാധീനം ഉറപ്പിക്കാനും അധികാരം കരസ്ഥമാക്കാനുമാണ് ശ്രമിക്കുക. എന്നാല്‍, ഇദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം സ്വന്തം വംശത്തിന്റെ ദുഷ്പ്രവണതകളുടെ നേരെയുള്ള ഒരു വെല്ലുവിളി മാത്രമായിരുന്നില്ല. അതിന്റെ പേരില്‍ അറേബ്യന്‍ മുശ്രിക്കുകള്‍ തന്റെ വംശത്തോടുതന്നെ നിസ്സഹകരണം നടപ്പാക്കുന്ന തരത്തിലുള്ളതായിരുന്നു. മുഹമ്മദ് നബി(സ)യുടെ മാത്രമല്ല, പൊതുവില്‍ എല്ലാ പ്രവാചകന്മാരുടെയും സത്യത സ്ഥാപിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനില്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഒരു തെളിവാണിത്. (വിശദീകരണത്തിന് അല്‍അന്‍ആം 90; യൂനുസ് 72, ഹൂദ് 29-51, യൂസുഫ് 104; അല്‍ഫുര്‍ഖാന്‍ 57, അശ്ശുഅറാഅ് 109, 127, 145, 164, 180; സബഅ് 47, യാസീന്‍ 21, സ്വാദ് 86, അശ്ശൂറാ 23; അന്നജ്മ് 40 എന്നീ സൂക്തങ്ങളും അവയുടെ വിശദീകരണവും ശ്രദ്ധിക്കുക.)
77- ആയത്തില്‍ ‘മുബ്ലിസൂന്‍’ എന്ന് പ്രയോഗിച്ചിരിക്കുന്നു. നിരാശര്‍ എന്ന പദം അതിന്റെ ആശയത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. ഭീതിയാല്‍ അന്ധാളിച്ചുപോവുക, അമ്പരപ്പുകൊണ്ട് ശ്വാസം നിന്നുപോവുക, വേദനയും ദുഃഖവും മൂലം മനസ്സിടിയുക, എല്ലാറ്റിലും നിരാശരായി മനോനിയന്ത്രണം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള നിരവധി അര്‍ഥങ്ങളില്‍ പ്രസ്തുത പദം പ്രയോഗിക്കാറുണ്ട്. പരാജയത്താല്‍ നിരാശനും അലക്ഷ്യനുമായി ഉഴറുക എന്നതും ഇതിന്റെ മറ്റൊരര്‍ഥമാണ്. ഈയടിസ്ഥാനത്തിലാണ് പിശാചിന് ഇബ്ലീസ് എന്നു നാമകരണം ചെയ്യപ്പെട്ടത്. നൈരാശ്യവും മോഹഭംഗവും നിമിത്തം അവനിലെ അഹന്ത രൂക്ഷമാവുകയും ജീവന് പണയംവച്ചും എന്തും ചെയ്യാനും ഏതു പാപത്തിലേര്പ്പെടാനും മുതിരുകയും ചെയ്തിരിക്കുന്നു എന്ന ധ്വനിയാണ് അതുള്‍ക്കൊള്ളുന്നത്.
നാമവരോട് കരുണകാണിച്ചിരുന്നുവെങ്കില് = وَلَوْ رَحِمْنَاهُمْ
നാം നീക്കുകയും ചെയ്തു = وَكَشَفْنَا
അവരിലുള്ളത് = مَا بِهِم
ക്ലേശം = مِّن ضُرٍّ
അവര്‍ മുഴുകിപ്പോകുമായിരുന്നു = لَّلَجُّوا
അവരുടെ ധിക്കാരത്തില്‍ = فِي طُغْيَانِهِمْ
അവര്‍ വിഹരിക്കുന്നു = يَعْمَهُونَ
തീര്‍ച്ചയായും നാം അവരെ പിടികൂടി = وَلَقَدْ أَخَذْنَاهُم
ശിക്ഷയാല്‍ = بِالْعَذَابِ
അവര്‍ കീഴൊതുങ്ങിയില്ല = فَمَا اسْتَكَانُوا
അവരുടെ നാഥന് = لِرَبِّهِمْ
അവര്‍ വിനയം കാണിക്കുന്നുമില്ല = وَمَا يَتَضَرَّعُونَ
അങ്ങനെ നാം തുറന്നാല്‍ = حَتَّىٰ إِذَا فَتَحْنَا
അവരുടെ നേരെ = عَلَيْهِم
വാതില്‍ = بَابًا
ശിക്ഷയുള്ള = ذَا عَذَابٍ
കഠിനമായ = شَدِيدٍ
അപ്പോഴതാ അവര്‍ = إِذَا هُمْ
നിരാശയിലകപ്പെട്ടവരാകുന്നു = فِيهِ مُبْلِسُونَ
Add comment