حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ﴿٩٩﴾ لَعَلِّىٓ أَعْمَلُ صَٰلِحًۭا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ﴿١٠٠﴾
(99) പ്രവാചകരേ, പ്രാര്‍ഥിക്കുക: ‘നാഥാ! ഇവരെ താക്കീതു ചെയ്യുന്ന ദൈവികശിക്ഷ എന്റെ ജീവിത കാലത്തുതന്നെ നീ പ്രത്യക്ഷപ്പെടുത്തുന്നുവെങ്കില്‍,
(100) ഞാന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം’ –ഒരിക്കലുമില്ല. ഇത് അവന് പറയുന്ന ഒരു വായ്ത്താരി മാത്രമാണ്. മരിച്ചവര്‍ക്കൊക്കെയും പിന്നില്‍ ഒരു ബര്‍സഖ് മറയായിട്ടുണ്ട്–അവര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന നാളുവരെ.
99- ആയത്തില്‍ ”നാഥാ, എന്നെ തിരിച്ചയക്കേണമേ.” എന്നു പ്രയോഗിച്ചിരിക്കുന്നു. ഇവിടെ അല്ലാഹുവിനെ ബഹുവചനത്തില്‍ അഭിസംബോധന ചെയ്തതിന്റെ ഒരു ന്യായം ആദരവോടെയുള്ള അപേക്ഷാ സമര്‍പ്പണം എന്നാവാം. എല്ലാ ഭാഷകളിലും അങ്ങനെയൊരു രീതിയുണ്ടല്ലോ. മറ്റൊരു ന്യായമായി ചിലര്‍ എടുത്തുകാണിച്ചിട്ടുള്ളത്, ഈ പദം പ്രാര്‍ഥനയുടെ ആവര്‍ത്തനത്തെ ചിത്രീകരിക്കുന്നുവെന്നാണ്. അതായത് ‘എന്നെ തിരിച്ചയക്കേണമേ’ എന്ന ആശയം പ്രകടിപ്പിക്കുന്നു. കൂടാതെ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇങ്ങനെയുമൊരു അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു: ഇവിടെ ‘നാഥാ’ എന്ന അഭിസംബോധന അല്ലാഹുവിനെയും ‘ഇര്ജിഊന്’ എന്ന സംബോധന ദുരാത്മാവിനെ പിടികൂടാന്‍ ആഗതരാകുന്ന മലക്കുകളെയുമാണ്. ഉദ്ദേശ്യമിതാണ്: ‘ഹാ, എന്റെ നാഥാ, എന്നെ തിരിച്ചയക്കേണമേ!’
100- ഈ ആശയം വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും വന്നിട്ടുള്ളതാണ്: പാപികള്‍ മരണത്തിന്റെ വരുതിയില്‍ അകപ്പെടുന്ന നിമിഷം മുതല്‍ പരലോകത്ത് നരകത്തില്‍ എത്തുന്നതുവരെയും അതിനുശേഷവും ഇങ്ങനെ കേണുകൊണ്ടിരിക്കും. ‘നാഥാ ഞങ്ങളെ ഒരിക്കല്‍കൂടി ദുന്യാവിലേക്കയക്കുക, ഇപ്പോള്‍ ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. ഇനിയൊരിക്കലും ധിക്കാരം പ്രവര്‍ത്തിക്കുകയില്ല. ഇനി ഞങ്ങള്‍ സന്മാര്ഗത്തില് ചരിച്ചുകൊള്ളാം’. (വിശദീകരണത്തിന് സൂറ അല്‍അന്‍ആം 27, 28, അല്‍അഅ്റാഫ് 53, ഇബ്റാഹീം 44, 45; അല്‍മുഅ്മിനൂന്‍ 105-115, അശ്ശുഅറാഅ് 102, അസ്സജദ 12-14, ഫാത്വിര് 37, അസ്സുമര്‍ 58, 59, അല്‍മുഅ്മിന്‍ 10-12, അശ്ശൂറാ 44 ഈ സൂക്തങ്ങള്‍ വ്യാഖ്യാനസഹിതം കേള്‍ക്കുക.) ഈ ലോകത്തേക്ക് ആരെയും തിരിച്ചയക്കുകയില്ല. പുതുതായി കര്മമനുഷ്ഠിക്കേണ്ടതിനായി ഒരവസരവും ഇനിയവര്‍ക്ക് ലഭിക്കുക സാധ്യമല്ല. അതിനു കാരണമിതാണ്: ഈ ലോകത്ത് മനുഷ്യരെ രണ്ടാംവട്ട പരീക്ഷണത്തിനയക്കുകയാണെങ്കില് അനിവാര്യമായും അത് രണ്ടിലൊരു രൂപത്തിലായിരിക്കും. ഒന്നുകില്‍, അവന്റെ മനസ്സിലും ബോധമണ്ഡലത്തിലും മരണാനന്തരമുണ്ടായ എല്ലാ അനുഭവങ്ങളും സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടുകൊണ്ട്. അല്ലെങ്കില്‍, അതെല്ലാം അവനില്‍നിന്ന് മായ്ച്ചുകളഞ്ഞ് പ്രഥമ ജീവിതത്തില്‍ അവന് എങ്ങനെയായിരുന്നുവോ അതുപോലെ ഒഴിഞ്ഞ മനസ്സോടും ബോധമണ്ഡലത്തോടും കൂടി. ആദ്യം പറഞ്ഞ രൂപത്തില്‍ പരീക്ഷണോദ്ദേശ്യം അര്‍ഥശൂന്യമാണ്. എന്തുകൊണ്ടെന്നാല്‍, യാഥാര്‍ഥ്യം കണ്മുമ്പില് കാണിക്കാതെ മനുഷ്യന് ബുദ്ധിയിലൂടെ യാഥാര്ഥ്യത്തിലെത്തിച്ചേരുന്നുണ്ടോ, വിശ്വസമാണോ നിഷേധമാണോ അവന് തെരഞ്ഞെടുക്കുന്നത് എന്നെല്ലാമാണ് നോക്കുക. അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യമുള്ളതോടൊപ്പം അതില്‍ ഏതു മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്നും ഈ ലോകത്ത് മനുഷ്യന് പരീക്ഷിക്കപ്പെടുന്നു. എന്നിരിക്കെ യാഥാര്‍ഥ്യത്തെ കണ്മുമ്പില് കാണിച്ചുകൊടുക്കുകയും ധിക്കാരത്തിന്റെ പരിണിതഫലം നേരിട്ട് കാണിച്ചുകൊടുക്കുകയും ചെയ്താല്‍ അതോടുകൂടി പാപം തെരഞ്ഞെടുക്കാനുള്ള സാധ്യത അവന്റെ മുമ്പില്‍ നിഷേധിക്കപ്പെടുന്നു. ഇനിയും അവനെ പരീക്ഷണവേദിയിലേക്കയക്കുന്നത് തികച്ചും അനാവശ്യമാണ്. ഇതെല്ലാം അനുഭവിച്ചറിഞ്ഞ ആര്‍ക്കാണ് അനുസരണത്തില്‍നിന്ന് മുഖം തിരിക്കാന്‍ കഴിയുക? രണ്ടാമതു പറഞ്ഞ രൂപത്തിലാണ് അവരെ ഈ ലോകത്തേക്ക് മടക്കുന്നതെങ്കില്‍ ഈ പരീക്ഷയും ആ പരീക്ഷയും തുല്യംതന്നെ. ഒരിക്കല്‍ ഒരു പരീക്ഷയില്‍ പരാജിതനായ ഒരാളെ അതേനിലയില്‍ത്തന്നെ വീണ്ടും അതേ പരീക്ഷക്ക് വിധേയനാക്കുന്നത് നിഷ്ഫലമാകുന്നു. എന്തുകൊണ്ടെന്നാല്‍, അവന് വീണ്ടും പ്രവര്‍ത്തിക്കുന്നത് ആദ്യം പ്രവര്‍ത്തിച്ചതെന്തോ അതുതന്നെയായിരിക്കും. (കൂടുതല്‍ വിശദീകരണത്തിന് അല്‍ബഖറ 210, അല്‍അന്‍ആം 8, 158, യൂനുസ് 20 ഈ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക). അവന് ഉരുവിടുന്ന വാക്കുമാത്രമാണ് എന്നതിനെ ‘ഇതവരുടെ പറച്ചില്‍ത്തന്നെ’ എന്നും ഭാഷാന്തരം ചെയ്യാവുന്നതാണ്. വിവക്ഷയിതാണ്: അവരുടെ ഈ വാക്ക് പരിഗണനാര്‍ഹമേയല്ല. ശിക്ഷ ആസന്നമായ ശേഷം അവരിത് പറയേണ്ടതില്ല. എന്തിനു പറയണം? തിരികെ അയച്ചാലും ഇതുവരെ എന്തുചെയ്തുവോ അതുതന്നെയായിരിക്കും അവര്‍ ചെയ്യുക. അതിനാല്‍, വെറുതെ ഞൊടിഞ്ഞുകൊണ്ടിരിക്കുകയാണ്. തിരിച്ചുപോക്കിന് വഴിതുറക്കാന്‍ അതുകൊണ്ട് സാധ്യമല്ല. ‘പര്‍ദ’ എന്ന പേര്‍ഷ്യന്‍ പദത്തിന്റെ അറബിരൂപമാണ് ‘ബര്‍സഖ്’. സൂക്തത്തിന്റെ താല്പര്യമിതാണ്: ഇപ്പോള്‍ അവരുടെയും ഇഹലോകത്തിന്റെയും ഇടയില്‍ ഒരു മറയുണ്ട്. അതവരെ തിരികെപ്പോകാന്‍ അനുവദിക്കുകയില്ല. അന്ത്യദിനം വരെ ഈ ലോകത്തിന്റെയും പരലോകത്തിന്റെയുമിടയില്‍ ഈ അതിര്‍വരമ്പ് നിലനില്ക്കും.
അങ്ങനെ വന്നെത്തുമ്പോള്‍ = حَتَّىٰ إِذَا جَاءَ
അവരിലൊരാള്‍ക്ക് = أَحَدَهُمُ
മരണം = الْمَوْتُ
അവന് പറയും = قَالَ
എന്റെ നാഥാ = رَبِّ
നീ എന്നെ മടക്കേണമേ = ارْجِعُونِ
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം = لَعَلِّي أَعْمَلُ
സുകൃതം = صَالِحًا
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍ = فِيمَا تَرَكْتُۚ
ഒരിക്കലുമില്ല = كَلَّاۚ
നിശ്ചയം അതൊരു വാക്കാണ് = إِنَّهَا كَلِمَةٌ
അവന് = هُوَ
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു = قَائِلُهَاۖ
അവരുടെ പിന്നിലുണ്ട് = وَمِن وَرَائِهِم
ഒരു മറ = بَرْزَخٌ
ഒരു നാള് വരെ = إِلَىٰ يَوْمِ
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന = يُبْعَثُونَ
Add comment